രാജ്യത്ത്‌ അരിവില കുതിക്കുന്നു വില പിടിച്ചു നിർത്താൻ എഫ്‌സിഐ ചട്ടങ്ങളിൽ ഭേദഗതി

രാജ്യത്ത്‌ അരിവില കുതിക്കുന്നു 
വില പിടിച്ചു നിർത്താൻ എഫ്‌സിഐ ചട്ടങ്ങളിൽ ഭേദഗതി


ആഭ്യന്തര വിപണിയിൽ അരിവില 20 ശതമാനം വരെ ഉയർന്നതിനു പിന്നാലെ വില പിടിച്ചു നിർത്താൻ ഫുഡ്‌ കോർപറേഷൻ ഓഫ്‌ ഇന്ത്യ (എഫ്‌സിഐ) ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു.

മൊത്ത വ്യാപാരികൾക്ക്‌ കൂടുതൽ അരി ലേലം ചെയ്‌തെടുക്കാനാണ്‌ അനുമതി നൽകിയത്‌.

നിലവിൽ എഫ്‌സിഐയിൽ രണ്ടു കോടി ടൺ അരി അധികമായുണ്ട്‌. ഈ സാഹചര്യത്തിൽ കേന്ദ്ര പൂളിൽ നിന്നുള്ള 2000 ടൺ വരെ അരി ആഴ്‌ച തോറുമുള്ള ഇ–-ലേലത്തിലൂടെ സംഭരിക്കാൻ മൊത്ത വ്യാപാരികൾക്ക്‌ അനുമതി നൽകിയാണ്‌ ഉത്തരവ്‌.

ചിലയിനം അരിയുടെ കയറ്റുമതി നിരോധിച്ചിട്ടും വില ഉയരുന്ന സാഹചര്യത്തിലാണ്‌ ലേലത്തിലൂടെ പിടിക്കാവുന്ന അരിയുടെ പരിധി മുമ്പുണ്ടായിരുന്ന 1000 ടണ്ണിൽനിന്ന്‌ ഇരട്ടിയാക്കിയത്‌.

മൊത്ത വ്യാപാരികൾ അരിയെടുക്കാൻ മടിക്കുന്നത്‌ പൊതു വിപണിയിൽ വീണ്ടും വില വർധിപ്പിക്കാൻ കാരണമായതോടെയാണ്‌ ചട്ടങ്ങളിലെ ഭേദഗതി.

ഇതിന്‌ മുന്നോടിയായി അരിയുടെ വില ക്വിന്റലിന് 3100 രൂപയിൽനിന്ന് 2900 രൂപയായും കുറച്ചു. ആഭ്യന്തര വിപണിയിലെ അരി വില ആശങ്കാ ജനകമായി വർധിക്കുന്നുണ്ടെന്ന്‌ സമ്മതിച്ച എഫ്‌സിഐ മേധാവി അശോക്‌ മീണ ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീമിന് (ഒഎംഎസ്‌എസ്) കീഴിലുള്ള ലേലത്തിലൂടെ വില പിടിച്ചു നിർത്താനാകുമെന്ന്‌ അവകാശപ്പെട്ടു.

Comments