യുവവൈദികന്റെ ആത്മഹത്യ; ചിലര്‍ സ്വഭാവഹത്യ നടത്തിയിരുന്നു, ഊമക്കത്ത് കേന്ദ്രീകരിച്ചും അന്വേഷണം

പയ്യന്നൂര്‍ : പയ്യന്നൂരിലെ യുവ വൈദികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈദികന്റെ മൊബൈല്‍ ഫോണും ലഭിച്ച ഊമക്കത്തും ശാസ്ത്രീയ പരിശോധനക്കയച്ചു. ഫാ.ആന്റണി മുഞ്ഞനാട്ടിന്റെ (38) മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പയ്യന്നൂര്‍ സി.ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വൈദികന്റെ വീട്ടിലെത്തി പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. മരണത്തിനിടയാക്കിയെന്ന പരാമര്‍ശമുള്ള ഊമകത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവെങ്കിലും ബന്ധുകളുമായി നടത്തിയ ആശയ വിനിമയത്തില്‍ സൂചനകളൊന്നും ലഭിച്ചില്ല.

ഊമക്കത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. വൈദികന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കസ്റ്റ ഡിയിലെടുത്ത പോലീസ് ശാസ്ത്രീയ പരിശോധ നക്കായി കണ്ണൂരിലെ സൈബര്‍ വിങ്ങിലേക്കും അയച്ചുകൊടുത്തിട്ടുണ്ട്. പള്ളിയിലെ ഉത്തരവാദപ്പെട്ട ചിലരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നുവെങ്കിലും മരണത്തിന് പിന്നിലെ സൂചനകളൊന്നും പോലീസിന് ലഭിച്ചില്ല. വരും ദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.

യുവ വൈദികന്റെ ദുരൂഹ മരണം വിശ്വാസികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടിയ ഊമക്കത്തിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി ഫാ. ആന്റ ണി മുഞ്ഞനാട്ട് പള്ളിമുറിയില്‍ വിഷം കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട യുവവൈദി കനെ കരുവഞ്ചാലിലെ ആശുപത്രിയിലും ഗുരു തരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പതിമൂന്നിന് മരണം സംഭവിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ വെച്ച് മജിസ്‌ട്രേറ്റ്, വൈദികന്റെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.

വൈദികന്റെ സഹോദരി പുത്രി നിടിയേങ്ങ സ്വദേശിനിയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ഊമക്കത്ത് അയച്ച വരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വൈദികനെതിരെ ചിലര്‍ വിശ്വാസി സമൂഹത്തിനിടയില്‍ വ്യാപകമായി സ്വഭാവഹത്യാ പ്രചരണവും നടത്തിയിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

Comments