കുഞ്ഞിനെ കൊന്നത് സത്യമല്ലേ, ‘പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി കോടതി.

കുഞ്ഞിനെ കൊന്നത് സത്യമല്ലേ, ‘പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി കോടതി.
കട്ടപ്പന (ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടതിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്കാണ് കോടതി സാക്ഷിയായത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവിന്റെ കണ്ഠമിടറിക്കൊണ്ടുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ ആർക്കും ഉത്തരമില്ലായിരുന്നു. ‘എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല’ എന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
‘പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്. അവളെ കൊന്നുകളഞ്ഞില്ലേ. എന്റെ മോളെ കൊന്നത് സത്യമാ. അവനെ വെറുതെ വിടില്ല. ഇപ്പോൾ എന്ത് നീതിയാണ് കിട്ടിയേക്കുന്നേ? നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻചെയ്ത കാര്യങ്ങൾ. അവനെ വെറുതെ വിട്ടു, അവൻ സന്തോഷായിട്ട് ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ…’, കുട്ടിയുടെ മാതാവ് ഹൃദയംപൊട്ടി ചോദിച്ചു.
2021 ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസിയായ അര്‍ജുനെ പിടികൂടുകയുമായിരുന്നു.

ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പീഡിപ്പിക്കുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും പോലീസ് പറഞ്ഞിരുന്നു.

Comments