മാസപ്പടി വിവാദം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം...
കൊച്ചി : കരിമണല്‍ കമ്ബനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി.
കേസില്‍ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും, എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കുമെന്നും ഉത്തരവ് വൈകുമെന്നും ഉറപ്പായി.
അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. വിജിലൻസ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ അറിയിച്ചിരുന്നു. കേസില്‍ തെളിവില്ലെന്ന വിജിലൻസ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കരിമണല്‍ കമ്ബനിയില്‍ നിന്നും പണം കൈപ്പറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
2023 ഓഗസ്റ്റ് 09 നാണ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്ബനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയത്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളും സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാനായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍റെ നീക്കം. എന്നാല്‍ ഇത് ഭരണപക്ഷവും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്ന് തടഞ്ഞു. പ്രതിപക്ഷത്തിന്റെയും പിന്തുണ ലഭിച്ചില്ല. മാത്യുവിന്‍റെ പ്രസംഗം സഭാരേഖകളില്‍ നിന്നു നീക്കി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
ഇത് ശേഷം 2023 ഓഗസ്റ്റ് 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കി.എന്നാല്‍ ഓഗസ്റ്റ് 27 ന് ഗിരീഷ് ബാബുവിന്‍റെ പരാതി വിജിലന്‍സ് കോടതി തളളി. പിന്നാലെ ഹര്‍ജി തളളിയതിനെതിരെ ഹൈക്കോടതിയില്‍ ഗിരീഷ് ബാബു റിവിഷന്‍ പെറ്റിഷന്‍ സമര്‍പ്പിച്ചു. പരാതിക്കാരന്‍ ഗിരീഷ് ബാബു മരിച്ചതോടെ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ കുടുംബത്തിന് താല്‍പര്യമില്ലെന്ന് ഗീരിഷിന്‍റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.
Comments
Post a Comment