താനൂരിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

താനൂരിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി തെരച്ചിൽ നടത്തിയിരുന്നു. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കോസ്റ്റ് ഗാർഡും നേവിയും രാവിലെ തെരച്ചിൽ പുനരാരംഭിക്കും.

രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു അപകടം. കടലും കായലും സംഗമിക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഇവിടെ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. പിന്നാലെ കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി. ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. അന്‍പതോളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം.

അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി. കോസ്റ്റ് ഗാർഡും നേവിയും രാവിലെ തെരച്ചിൽ പുനരാരംഭിക്കും. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാനാണ് കോസ്റ്റ് ഗാർഡും നേവിയും എത്തുന്നത്.

Comments