ഓൺലൈൻ തട്ടിപ്പ് തുടരുന്നു
ഓൺലൈൻ തട്ടിപ്പ് തുടരുന്നു
മട്ടന്നൂർ ⦿ കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുമെന്ന് സാമൂഹിക മാധ്യമത്തിൽ കണ്ട് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിയായ യുവാവിന് നഷ്ടമായത് 1.07 ലക്ഷം രൂപ. ലോൺ ലഭിക്കണമെങ്കിൽ പ്രോസസിങ് ഫീസ് നൽകണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി യുവാവ് പണം നൽകി. എന്നാൽ വായ്പയോ അടച്ച പണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി. വ്യാജ വെബ്‌സൈറ്റാണ് യുവാവ് ഉപയോഗിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
*വ്യാജസന്ദേശത്തിലൂടെ പണം തട്ടി:* ഫോൺ സന്ദേശത്തിൽ ക്ലിക്ക് ചെയ്ത കണ്ണപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 21,989 രൂപ. എസ് ബി ഐയുടെ യോനോ റിവാർഡ് പോയിന്റ് റെഡീം ചെയ്യാനെന്ന വ്യാജേന യുവതിയുടെ മൊബൈൽ ഫോണിൽ സന്ദേശം വന്നു. തുടർന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് വീണ്ടും സന്ദേശം വന്നു. യുവതിയുടെ ബാങ്ക് വിവരങ്ങൾ നൽകിയതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുക ആയിരുന്നു.
*ഒ.എൽ.എക്സിൽ പരസ്യം ചെയ്ത യുവതിക്ക് 48,000 നഷ്ടമായി:* വീട് വാടകക്ക് നൽകാൻ ഒ എൽ എക്സിൽ പരസ്യം ചെയ്ത ചാലാട് സ്വദേശിയായ യുവതിക്ക് 48,000 നഷ്ടമായി. വീട് ആവശ്യമുണ്ടെന്ന താത്പര്യം അറിയിച്ച് തട്ടിപ്പ് സംഘം യുവതിയെ ഫോൺ വിളിച്ചു. ഗൂഗിൾ പേ വഴി മുൻകൂട്ടി പണം അയക്കാൻ ഒരു ലിങ്ക് നൽകുകയും ചെയ്തു. തുടർന്ന് യുവതി ലിങ്കിൽ ക്ലിക് ചെയ്തു. യു പി ഐ പിൻ നൽകുകയും ചെയ്തതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി.
*ഫോൺ വാങ്ങാൻ പണം നൽകിയ യുവതിക്ക് നഷ്ടമായത് 10,000:* ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയ എടക്കാട് സ്വദേശിയായ യുവതിക്ക് 10,418 രൂപ നഷ്ടപ്പെട്ടു. മൊബൈൽ ഫോൺ ലഭിക്കുന്നതിനായി ഓർഡർ നൽകിയതിനെക്കാൾ കൂടുതൽ പണം തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. എന്നാൽ മൊബൈൽ ഫോണോ പണമോ തിരിച്ച് നൽകാതെ കബളിപ്പിക്കുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു.
─
Comments
Post a Comment